ലഖ്‌നൗ: കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെയും സംസ്‌ഥാനത്തിന്റെയും വികസനത്തിന് ഇരട്ട വേഗത്തിലാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഹനുമാൻ ജിയുടെ അനുഗ്രഹത്താൽ, യുപിയുടെ വികസനത്തിന് മറ്റൊരു സുവർണ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു. ഇന്ന് കാൺപൂരിന് മെട്രോ കണക്റ്റിവിറ്റി ലഭിച്ചു, ബിനാ റിഫൈനറിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഞാൻ മെട്രോയിലൂടെ യാത്ര ചെയ്‌തു, ഇത് എനിക്ക് അവിസ്‌മരണീയമായ ഒരു അനുഭവമായിരുന്നു. ഈ നേട്ടം കൈവരിച്ച കാൺപൂരിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,”- പ്രധാനമന്ത്രി പറഞ്ഞു.
മുൻ സർക്കാരുകൾ ഉത്തർപ്രദേശിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടില്ല. ഭരണത്തിൽ ഇരുന്ന് വർഷങ്ങളോളം പാഴാക്കി. എന്നാൽ ബിജെപി ഒരു മിനിറ്റ് പോലും പാഴാക്കിയില്ല. സംസ്‌ഥാനത്തെ വലിയ ഉയരങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ന് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ മുൻകാല നഷ്‌ടം നികത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ഇരട്ടി വേഗതയിലാണ് പ്രവർത്തിക്കുന്നത്,” മോദി പറഞ്ഞു. 32 കിലോമീറ്ററാണ് കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ മുഴുവൻ നീളം. 11,000 കോടി രൂപ ചിലവിട്ടാണ് ഇത് നിർമിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോ പദ്ധതിയായി കാൺപൂർ മെട്രോ മാറും.
Most Read: കെ-റെയിൽ; സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എംപി







































