വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുപി സന്ദര്‍ശനത്തിന് മുന്നോടിയായി മുസ്‌ലിം പള്ളിക്ക് അധികൃതര്‍ കാവി നിറം അടിച്ചതായി റിപ്പോര്‍ട്. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള പള്ളിക്കാണ് കാവി നിറം പൂശിയതെന്ന് അഞ്‌ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പാനല്‍ അംഗം മുഹമ്മദ് ഇജാസ് ഇസ്‌ലാഹി പറഞ്ഞു.
പള്ളിക്ക് ആദ്യം വെള്ള നിറമായിരുന്നെന്നും അതില്‍ കാവി ചായം അടിച്ചതിന് പിന്നിൽ ഗൂഢാലോചനയാണ് നടന്നതെന്നും ചൂണ്ടിക്കാട്ടി കാശി വിശ്വനാഥ ക്ഷേത്ര ഓഫീസില്‍ എതിര്‍പ്പ് സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ എതിര്‍പ്പ് ഉന്നയിക്കാനും ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്ന് ഇസ്‌ലാഹി പറഞ്ഞു. വിവാദത്തിന് പിന്നാലെ ബുലനാല പ്രദേശത്ത് സ്‌ഥിതി ചെയ്യുന്ന പള്ളിക്ക് വീണ്ടും വെള്ള പെയിന്റ് അടിച്ചു.
അതേസമയം, പള്ളിക്ക് കാവി നിറം അടിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ റോഡിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഏകീകൃത നിറം നല്‍കുമെന്ന അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ മാസം 13നാണ് മോദി വാരണാസി സന്ദര്‍ശിക്കുന്നത്.
Read also: സംസ്‌ഥാനത്ത് പോപ്പുലർ ഫ്രണ്ട്- എസ്‌ഡിപിഐ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്; പ്രതിഷേധം