കൊച്ചി: രാഷ്‍ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137ആം സ്‌ഥാപക ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ എംപിയുടെ പരിഹാസം.
‘ഏത് വിഐപി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താൽക്കാലിക ടോയ്‌ലെറ്റ് സ്‌ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്‍ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉൽഘാടന വേദിയിലും സ്‌ഥാപിച്ചു. പക്ഷേ വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ല. എന്നിട്ടാണ് ഇവിടെ കെ-റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത്. രാഷ്‍ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാന്‍ പോലും സാധിക്കാത്ത വിദ്വാന്‍മാര്‍ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നത്. എന്നിട്ട് ഇവര്‍ പേടിപ്പിക്കുകയാണ് നമ്മളെ’ എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
കെ റെയിൽ വിഷയത്തിൽ യുഡിഎഫ് നേരത്തെ വിശദമായ പഠനം നടത്തിയിരുന്നു എന്നും എൽഡിഎഫ് സർക്കാരിന് ധൂര്‍ത്ത് നടത്താനുള്ള പദ്ധതി മാത്രമാണിതെന്നും മുരളീധരന്‍ പറഞ്ഞു. പ്രസംഗത്തിനിടെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും കെ മുരളീധരന്‍ പരിഹസിച്ചു. മേയര്‍ക്ക് വിവരം ഇല്ലാത്തതിനാലാണ് രാഷ്‍ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതെന്നും ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സിപിഐഎമ്മില്‍ ഇല്ലെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.
Read also: ‘രാവും പകലും കഷ്‌ടപ്പെട്ടാണ് വിജയിപ്പിച്ചത്’- തരൂരിനെതിരെ മുല്ലപ്പള്ളി