കൊച്ചി: കിഴക്കമ്പലം ട്വന്റി-20 അനുഭാവികളോട് വോട്ടഭ്യർഥിച്ച് എൽഡിഎഫ്. ട്വന്റി-20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർഥിക്കുന്നതായി മന്ത്രി പി രാജീവ്. വോട്ടഭ്യർഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്. അതേസമയം, തൃക്കാക്കരയിൽ എൽഡിഎഫ് ചരിത്രം സൃഷ്‌ടിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്‌തമാക്കി. ആം ആദ്‌മിയും ട്വന്‍റി-20യും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും.
കിഴക്കമ്പലത്തിൽ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. തൃക്കാക്കരയിലെ രാഷ്‌ട്രീയ നിലപാടിലും സൂചന നൽകും. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയിൽ എത്തിയ കെജ്‌രിവാളുമായി സാബു ജേക്കബ് ചർച്ച നടത്തി.
കൊച്ചിയിൽ ആം ആദ്‌മി നേതാക്കളുമായി രാവിലെ കെജ്‌രിവാൾ ചർച്ച നടത്തും. സംസ്‌ഥാനത്ത് പാർട്ടി വളർത്താൻ സംസ്‌ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട് കെജ്‌രിവാളിന് മുന്നിൽ നേതാക്കൾ അവതരിപ്പിക്കും. പാർട്ടിയുടെ തുടർ നയങ്ങൾ തീരുമാനിക്കുന്നതിൽ കെജ്‌രിവാളിന്റെ നിലപാട് അന്തിമമാകും.
വൈകീട്ട് കിഴക്കമ്പലത്തെ ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്‌സ് വില്ലയും കെജ്‌രിവാൾ സന്ദർശിക്കും. 5 മണിക്ക് കിറ്റക്‌സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയിൽ കെജ്‌രിവാൾ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തിൽ കെജ്‌രിവാൾ ഡെൽഹിക്ക് മടങ്ങും.
Read Also: 11 ജില്ലകളിൽ ഓറഞ്ച് അലർട്; മഴക്കെടുതി നേരിടാൻ സംസ്‌ഥാനം സജ്‌ജം