തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാൽ സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കൊല്ലം മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരത്തും വയനാടും യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നും, നാളെയും ഒറ്റപ്പെട്ട ശക്‌തമായതോ അതി ശക്‌തമായതോ ആയ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട് . തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് വെളളപ്പൊക്ക സാധ്യതയുളള സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി നേരിടാൻ സംസ്‌ഥാനം സജ്‌ജമാണെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തുന്നത് അതാത് ജില്ലാ കളക്‌ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും കെ രാജന്‍ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: ഭക്ഷണശാലകളിൽ ദമ്പതികൾ ഒന്നിച്ചിരിക്കരുത്; വിലക്കി താലിബാൻ