തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി ഉത്തരവിറങ്ങി. പ്രത്യേക സംഘത്തെ സംസ്‌ഥാന പോലീസ് മേധാവി നിശ്‌ചയിക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടും ഉത്തരവ് ഇറങ്ങാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. 2020- 21 കാലത്തെ സീനിയർ സൂപ്രണ്ട് ആണ് മോഷ്‌ടാവെന്ന് വകുപ്പുതല അന്വേഷണത്തിൽ ഇന്നലെ കണ്ടെത്തിയിരുന്നു. ലോക്കൽ പോലീസും ഇക്കാര്യം ശരിവെച്ചിരുന്നു. കഴിഞ്ഞ വർഷം റിട്ടയർ ചെയ്‌ത തിരുവനന്തപുരം പേരൂർക്കട സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്‌ടർ മാധവിക്കുട്ടി റിപ്പോർട് നൽകിയിട്ടുണ്ട്.
ആദ്യം 2010 മുതൽ ആർഡിഒ കോടതിയിലെ ലോക്കറിന്റെ ചുമതലക്കാരായ 26 ഉദ്യോഗസ്‌ഥരെയും പിന്നീട് 2019- 21 കാലത്തെ അഞ്ച് മുതിർന്ന ഉദ്യോഗസ്‌ഥരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സീനിയർ സൂപ്രണ്ടിൽ എത്തിയത്. കേസിലെ ആഭ്യന്തര അന്വേഷണ റിപ്പോർട് ശരിവച്ച പേരൂർക്കട പോലീസ് ഇയാളെ നിരീക്ഷണത്തിൽ ആക്കിയതായാണ് വിവരം.
2021 ഫെബ്രുവരിയിൽ തൊണ്ടിമുതലുകൾ സുരക്ഷിതമാണെന്ന് എജിയുടെ ഓഡിറ്റിൽ റിപ്പോർട് ചെയ്‌തിരുന്നു. അതിന് ശേഷമാവും ഇയാൾ ഘട്ടം ഘട്ടമായി മോഷണം നടത്തിയതെന്നാണ് കരുതുന്നത്. 130 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 48,000 ഓളം രൂപയുമാണ് കാണാതായത്. ഇതിൽ 25 പവനോളം സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ചും തട്ടിപ്പ് നടത്തി. ഇതിനായി ഇയാൾക്ക് വകുപ്പിന് അകത്ത് നിന്നോ പുറത്ത് നിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Most Read: കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്- അറസ്‌റ്റ്