കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഗസ്‌റ്റ് ഹൗസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇതോടെ സ്‌ഥലത്ത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിക്കുന്ന പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
കണ്ണൂരിൽ അല്ല ഏത് സ്‌ഥലത്ത് വന്നാലും മുഖ്യമന്ത്രി രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷമാസ് പ്രതിഷേധത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് 700ലധികം പോലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്, കറുത്ത വസ്‍ത്രങ്ങൾ എന്നിവക്ക് വിലക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്‌ത്രങ്ങൾക്കും കറുത്ത മാസ്‌കിനും വിലക്ക് ഏർപ്പെടുത്തിയത് വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിലെ നടപടിയെന്നാണ് വിലയിരുത്തൽ. ഗസ്‌റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. കണ്ണൂരിൽ ഇന്നലെ രാത്രി എത്തിയ മുഖ്യമന്ത്രിക്ക് ഇന്ന് ഒരു പൊതുപരിപാടിയാണുള്ളത്.
രാവിലെ 10.30ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് പോളിസി ആൻഡ് ലീഡർഷിപ് കോളേജ് ഉൽഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. വഴിയിലും പരിപാടി സ്‌ഥലത്തും പ്രതിപക്ഷ, യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്താൻ സാധ്യതയുണ്ട്. അതിനാൽ, കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പോലീസ് ഒരുക്കിയിരിക്കുന്നത്.
Most Read: ഇടതുമുന്നണി യോഗം നാളെ; സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്‌തമാക്കും