തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ പ്രതിരോധം ശക്‌തമാക്കാൻ ഒരുങ്ങി എൽഡിഎഫ്. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇതുസംബന്ധിച്ചു അന്തിമ തീരുമാനം ഉണ്ടാകും. സെക്രട്ടറിയേറ്റും സംസ്‌ഥാന സമിതിയും യോഗം ചേരുന്നുണ്ട്. ഈ മാസം 24 മുതൽ 26 വരെയാണ് നേതൃയോഗങ്ങൾ ചേരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്‌തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്. കോട്ടയത്തും എറണാകുളത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം യാത്രാമധ്യേ മുഖ്യമന്ത്രി വ്യാപകമായ കരിങ്കൊടി പ്രതിഷേധങ്ങളാണ് നേരിട്ടത്.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്‌തമാക്കാൻ തന്നെയാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ കർശനമാക്കിയിരിക്കുകയാണ് പോലീസ്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്, കറുത്ത വസ്‍ത്രങ്ങൾ എന്നിവക്ക് വിലക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്‌ത്രങ്ങൾക്കും കറുത്ത മാസ്‌കിനും വിലക്ക് ഏർപ്പെടുത്തിയത് വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിലെ നടപടിയെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് 700ലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗസ്‌റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും.
Most Read: ബിജെപി സംസ്‌ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും