തിരുവനന്തപുരം: ആർഡിഒ കോടതിയിലെ മോഷണത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്‌ഠൻ നായരാണ് പിടിയിലായത്. സാമ്പത്തിക പ്രയാസം മൂലമാണ് സ്വർണം മോഷ്‌ടിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇന്നു പുലർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും വെള്ളി ആഭരണങ്ങളും പണവും മോഷണം പോയ കേസിലാണ് അറസ്‌റ്റ്.
കഴിഞ്ഞ മാസം 31നാണ് കളക്‌ടറേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണാതായതിന് സബ് കളക്‌ടറുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തത്. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 110 പവനോളം സ്വർണവും 120 ഗ്രാമിലേറെ വെള്ളിയും നാൽപ്പത്തിയേഴായിരം രൂപയും ഉൾപ്പടെ 45 ലക്ഷത്തോളം രൂപയുടെ വൻ കവർച്ചയാണ് നടന്നത്.
കേസ് വിജിലൻസിന് കൈമാറാൻ റവന്യൂ വകുപ്പ് ശുപാർശ ചെയ്‌തിരുന്നു. 2020– 21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടാണ് കവർച്ചയ്‌ക്ക് പിന്നിലെന്ന് പേരൂർക്കട പോലീസിന്റെയും സബ് കളക്‌ടർ എംഎസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
Most Read: വ്യാജപ്രചാരണം, കേരളത്തിൽ ബന്ദില്ല; അക്രമങ്ങൾക്കെതിരെ കർശന നടപടി