തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടി മുതലുകൾ നഷ്‌ടമായ സംഭവത്തിൽ സീനിയർ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചു അന്വേഷണം. 2019ന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തിന് ശേഷം ജീവനക്കാർക്ക് എതിരായ നടപടി നിശ്‌ചയിക്കുമെന്ന് ജില്ലാ കളക്‌ടർ നവജ്യോത് ഖോസ വ്യക്‌തമാക്കി.
തിരുവനന്തപുരം കളക്‌ടറേറ്റിലെ ആർഡിഒ കോടതിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്. 69 പവനോളം സ്വർണവും 120 ഗ്രാമിലേറെ വെള്ളിയും 45,000ത്തോളം രൂപയും നഷ്‌ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പുറമെ നിന്നാരും ലോക്കറുകൾ തുറന്നിട്ടില്ല. അതിനാൽ ജീവനക്കാർ തന്നെയാണ് പ്രതിസ്‌ഥാനത്ത് ഉള്ളത്.
തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതലയുള്ളത് സീനിയർ സൂപ്രണ്ട് എന്ന ഉദ്യോഗസ്‌ഥൻ ആണ്. 2010 മുതൽ 2019 വരെയുള്ള തൊണ്ടിമുതലുകളാണ് കവർച്ച നടന്നിരിക്കുന്നത്. ഈ കാലയളവിൽ 26 സീനിയർ സൂപ്രണ്ടുമാർ ജോലിയിൽ ചെയ്‌തു. എന്നാൽ, പല ഘട്ടങ്ങളിൽ അല്ലാതെ ഒറ്റയടിക്കാവാം മോഷണമെന്നാണ് നിഗമനം.
2019ന് ശേഷമാവാം അതെന്നും വിലയിരുത്തുന്നു. അതുകൊണ്ട് 2019ന് ശേഷമുള്ള അഞ്ചു സീനിയർ സൂപ്രണ്ടുമാരെ കണ്ടെത്തി ഉടൻ ചോദ്യം ചെയ്യും. പേരൂർക്കട പോലീസിനെ കൂടാതെ എഡിഎമ്മിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
Most Read: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്