തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന ആളെ തിരിച്ചറിഞ്ഞു. 2020- 21 കാലത്തെ സീനിയർ സൂപ്രണ്ട് ആണ് മോഷ്‌ടാവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ലോക്കൽ പോലീസും ഇക്കാര്യം ശരിവച്ചു.
കഴിഞ്ഞ വർഷം റിട്ടയർ ചെയ്‌ത തിരുവനന്തപുരം പേരൂർക്കട സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്‌ടർ മാധവിക്കുട്ടി റിപ്പോർട് നൽകിയിട്ടുണ്ട്. ആദ്യം 2010 മുതൽ ആർഡിഒ കോടതിയിലെ ലോക്കറിന്റെ ചുമതലക്കാരായ 26 ഉദ്യോഗസ്‌ഥരെയും പിന്നീട് 2019- 21 കാലത്തെ അഞ്ച് മുതിർന്ന ഉദ്യോഗസ്‌ഥരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സീനിയർ സൂപ്രണ്ടിൽ എത്തിയത്.
കേസിലെ ആഭ്യന്തര അന്വേഷണ റിപ്പോർട് ശരിവച്ച പേരൂർക്കട പോലീസ് ഇയാളെ നിരീക്ഷണത്തിൽ ആക്കിയതായാണ് വിവരം.
2021 ഫെബ്രുവരിയിൽ തൊണ്ടിമുതലുകൾ സുരക്ഷിതമാണെന്ന് എജിയുടെ ഓഡിറ്റിൽ റിപ്പോർട് ചെയ്‌തിരുന്നു. അതിന് ശേഷമാവും ഇയാൾ ഘട്ടം ഘട്ടമായി മോഷണം നടത്തിയതെന്നാണ് കരുതുന്നത്. 130 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 48,000 ഓളം രൂപയുമാണ് കാണാതായത്. ഇതിൽ 25 പവനോളം സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ചും തട്ടിപ്പ് നടത്തി. ഇതിനായി ഇയാൾക്ക് വകുപ്പിന് അകത്ത് നിന്നോ പുറത്ത് നിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ വൻ ആസൂത്രണവും ഗൂഢാലോചനയും നടന്നെന്ന റിപ്പോർട്ടിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നതിൽ വ്യക്‌തത വന്നശേഷമാവും അറസ്‌റ്റ് അടക്കമുള്ള തുടർ നടപടികൾ. ഇയാളെ അന്വേഷണ സംഘം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
Most Read: മുഖ്യമന്ത്രി തവനൂരില്‍; കരിങ്കൊടിയുമായി വഴിയിൽ പ്രതിഷേധം