മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉൽഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ ക്രമീകരണത്തിലാണ് മുഖ്യമന്ത്രി എത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും കെടി ജലീലും ഉൽഘാടന വേദിയിലുണ്ട്. കനത്ത സുരക്ഷയിലും പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ശ്രമിച്ചു.
മലപ്പുറത്ത് രണ്ട് പരിപാടികളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുക. 700 ഓളം പോലീസുകാരെയാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ എട്ട് ഡിവൈഎസ്‌പിമാരും 25 ഇന്‍സ്‌പെക്‌ടര്‍മാരും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. മലപ്പുറം മിനി പമ്പയിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. മിനി പമ്പയില്‍ ബാരിക്കേഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്.
അതേസമയം കറുത്ത മാസ്‌കിന് ഇന്നും വിലക്കുണ്ട്. തവനൂരില്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ കറുത്ത മാസ്‌ക് ഉദ്യോഗസ്‌ഥര്‍ അഴിപ്പിച്ചു. കറുത്ത മാസ്‌ക് നീക്കാന്‍ ആവശ്യപ്പെടുകയും പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കുകയുമായിരുന്നു.
ഇന്നലെ കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികള്‍ കഴിഞ്ഞ് തൃശൂരിലെ രാമനിലയം ഗസ്‌റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും നടത്തി. നാലിടത്ത് കരിങ്കൊടി പ്രതിഷേധവും ഉണ്ടായി.
Most Read: 15കാരന്‍ വിമാനത്തില്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്