തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള ജനങ്ങൾക്ക് മേൽ അധിക ഭാരമേൽപ്പിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപനം ഉൽഘാടനം ചെയ്യും.
ഇന്നലെ വൈകിട്ട് മുതലാണ് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്റ്ററേറ്റുകൾക്ക് മുന്നിലുമായി യുഡിഎഫിന്റെ രാപ്പകൽ സമരം തുടങ്ങിയത്. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം തുടരാനാണ് തീരുമാനം.
ഇന്ധന സെസ് അടക്കം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് വിഡി സതീശൻ ഇന്നലെ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് വിഡി സതീശൻ നടത്തിയത്. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുന്നതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
Read Also: സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി