തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ ഈടാക്കി. ഫസ്‌റ്റ് എയ്‌ഡ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴയടപ്പിച്ചു.
റോഡ് സുരക്ഷ പാലിക്കാത്ത, പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ശബ്‌ദ മലിനീകരണം ഉണ്ടാക്കിയ വാഹനങ്ങൾ എന്നിവയെന്ന് പരിശോധനയിൽ കണ്ടെത്തിയ 78 വാഹനങ്ങളിൽ നിന്നായി 1,56,000 രൂപ ഈടാക്കി. യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ടാക്‌സി ഡ്രൈവർമാരിൽ നിന്ന് 250 രൂപ വീതം പിഴ ഈടാക്കി. പെർമിറ്റ് ലംഘിച്ചും റൂട്ട് തെറ്റിച്ചും ഓടിയ 18 വാഹന ഉടമകളെ വിവരം ശേഖരിച്ചു താക്കീത് നൽകി വിട്ടയക്കുകയും ചെയ്‌തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് അകമ്പടി വാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ റിപ്പോർട് തേടി പാലാ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്‌ച പോലീസ് അകമ്പടി വാഹനം അപകടകരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറവിലങ്ങാട് എസ്‌എച്ച്‌ഒയോട് റിപ്പോർട് തേടിയത്.
മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പോലീസ് അകമ്പടി വാഹനം കടന്നു പോയത്. കുറവിലങ്ങാട് എസ്‌എച്ച്‌ഒയെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജി പദ്‌മകുമാർ റിപ്പോർട് തേടിയത്. റിപ്പോർട് 17ന് മുൻപ് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read: മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത്? ഇപ്പോൾ വെള്ള കാണുന്നതാണ് പേടി- വിഡി സതീശൻ