കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുന്നതിനെയും വിഡി സതീശൻ വിമർശിച്ചു.
നികുതി വർധനക്കെതിരെ യുഡിഎഫ് സമരം ശക്‌തമാക്കുമെന്നും വിഡി സതീശൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. ഞങ്ങളുടെ പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാർ പെരുമാറുന്നത് പോലെ കോൺഗ്രസ് പെരുമാറും. അതുകൊണ്ട് സൂക്ഷിച്ചു വേണം പോലീസ് പെരുമാറാൻ. ഇവിടെ കോൺഗ്രസും യുഡിഎഫും കാണും. ഏകാധിപതികൾ എന്നും ഭീരുക്കൾ ആയിരുന്നു. ഇവിടെ നടക്കുന്നത് അതാണ്. ഭയം മാറ്റാൻ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുതെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, നികുതി പരിഷ്‌കാരങ്ങൾ മുഴുവൻ സാമൂഹിക ആഘാതം മനസിലാക്കാതെയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ജനങ്ങളെ സഹായിക്കേണ്ട സർക്കാർ അധികമായി ചുമത്തുന്നത് 4000 കോടിയുടെ നികുതിയാണ്. ഒരുകൈ കൊണ്ട് പെൻഷനും കിറ്റും കൊടുക്കുന്നു. മറുകൈ കൊണ്ട് പോക്കറ്റ് അടിക്കുന്നു. ഇതാണ് സംസ്‌ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്‌ഥാനത്തിന്റെ കടം നിലവിൽ നാല് ലക്ഷം കോടി രൂപയാണ്. ഇത് തുറന്നു പറയുന്ന തന്നെ ദുഷ്‌ടശക്‌തി എന്ന് വിശേഷിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കടബാധ്യത ഉള്ള ഒന്നാമത്തെ സംസ്‌ഥാനമായി കേരളം മാറി. സാക്ഷരത പ്രേരകിന്റെ ആത്‍മഹത്യക്ക് കാരണം കടക്കെണിയാണ്. ഇല്ലെങ്കിൽ എന്തുകൊണ്ട് ശമ്പളം കൊടുക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.
സംസ്‌ഥാനത്തെ നികുതി ഘടന പൊളിച്ചെഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് സർക്കാർ നടത്തുന്ന ധൂർത്തിന് ഒരു കുറവും ഇല്ല. ഇതിന്റെ പാപഭാരം സാധാരണക്കാരൻ ചുമക്കുന്ന സ്‌ഥിതിയാണ്. മുഖ്യമന്ത്രിക്ക് ആളെ കാണുന്നത് പേടി. കരുതൽ തടങ്കലാണ് ഇപ്പോൾ. പണ്ട് കറുപ്പ് നിറത്തോടായിരുന്നു പേടി. ഇപ്പോൾ വെള്ള കാണുന്നതാണ് ഭയം. മുഖ്യമന്ത്രി വരുന്നുണ്ടെങ്കിൽ ആരും പുറത്തിറങ്ങി നടക്കരുത് എന്ന അവസ്‌ഥയാണ് നിലവിൽ കേരളത്തിൽ ഉള്ളതെന്നും വിഡി സതീശൻ വിമർശിച്ചു.
Most Read: ജിഎസ്‌ടി വിഹിതം; കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിന് വീഴ്‌ചയെന്ന് നിർമല സീതാരാമൻ