ന്യൂഡെൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ വിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയിട്ടില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം വീഴ്‌ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ജിഎസ്‌ടി നഷ്‌ടപരിഹാരമായി 5000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്‌ഥാന സർക്കാർ പറയുന്നത്. ഇതിന്റെ വാസ്‌തവം എന്താണെന്ന് എൻകെ പ്രേമേചന്ദ്രൻ എംപി ലോക്‌സഭയിൽ ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ജിഎസ്‌ടി നഷ്‌ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്‌ഥകൾ ഉണ്ടെന്ന് നിർമല പറഞ്ഞു.
നഷ്‌ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കണം. എന്നാൽ, 2017 മുതൽ കേരളം രേഖ നൽകിയിട്ടില്ല. സംസ്‌ഥാന സർക്കാരിന്റെ വീഴ്‌ച മറച്ചു വെയ്‌ക്കുകയും അതിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്. അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ പറയുമ്പോൾ അതിന് എങ്ങനെയാണ് കേന്ദ്ര സർക്കാരിന് മറുപടി നൽകാനാകുകയെന്നും ധനമന്ത്രി ചോദിച്ചു. 15ആം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വർഷാവർഷം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ നീളുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി