ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്ര്യനായി മൽസരിക്കുന്ന ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിഎസ് യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബിവൈ രഘുവേന്ദ്രക്കെതിരെ വിമതനായി ഈശ്വരപ്പ മൽസരിക്കുന്നുണ്ട്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു. കർണാടക ബിജെപിയിൽ യെദ്യൂരപ്പ വിഭാഗം വീണ്ടും പിടിമുറുക്കിയതിൽ ഈശ്വരപ്പ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈശ്വരപ്പയ്‌ക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മകന് സീറ്റ് നൽകുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിരുന്നതായും ഈശ്വരപ്പ പറഞ്ഞിരുന്നു. എന്നാൽ, ഹവേരിയിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ആണ് ബിജെപി സ്‌ഥാനാർഥിയാക്കിയത്. മകനെ തഴഞ്ഞത് യെഡ്യൂരപ്പയുടെ ചരടുവലിയാണെന്ന് ഈശ്വരപ്പ ആരോപിക്കുന്നു. ഇതാണ് യെഡ്യൂരപ്പയുടെ മകൻ മൽസരിക്കുന്ന ശിവമോഗയിൽ മൽസരിക്കാൻ ഈശ്വരപ്പയ്‌ക്ക് പ്രേരണയായത്.
ബിജെപി വിമതനായി ഈശ്വരപ്പ എത്തിയതോടെ ശിവമോഗയിൽ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർ സ്‌റ്റാർ ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവരാജ് കുമാറാണ് കൈപ്പത്തി ചിഹ്‌നത്തിൽ വോട്ടുതേടുന്നത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്