തൃശൂർ: ബിജെപിക്കെതിരെയും കർണാടക സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പദ്‌മജ വേണുഗോപാൽ. കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന് പദ്‌മജ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ താന്‍ മൽസരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ കോടിക്കണക്കിന് കുഴൽപ്പണമാണ് കർണാടകയിൽ നിന്നെത്തിയത്. കർണാടക മന്ത്രി കെഎസ് ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെയാണ് പദ്‌മജ രംഗത്തെത്തിയത്.
കർണാടക സർക്കാർ ഒന്നടങ്കം അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ ഈശ്വരപ്പയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും പദ്‌മജ പറയുന്നു.
കര്‍ണാടകയിലെ കരാറുകാരന്റെ മരണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെയാണ് മന്ത്രി കെഎസ് ഈശ്വരപ്പ രാജി വെച്ചത്. മന്ത്രിക്കെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമായതിനെ തുടർന്നായിരുന്നു രാജി.
കഴിഞ്ഞദിവസമാണ് ഉഡുപ്പിയിലെ ലോഡ്‌ജിൽ സന്തോഷ് പാട്ടീല്‍ എന്ന കരാറുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രിക്കെതിരെയുളള അഴിമതി ആരോപണം അടങ്ങിയ ആത്‌മഹത്യാ കുറിപ്പ് പൊലീസ് സ്‌ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മന്ത്രിക്ക് പുറമെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഈശ്വരപ്പക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് സന്തോഷ് പാട്ടീല്‍ ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. നാല് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിക്ക് മന്ത്രി 40 ശതമാനം കമ്മീഷന്‍ ചോദിച്ചു എന്നായിരുന്നു സന്തോഷ് പാട്ടീലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഉൾപ്പടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് ഉഡുപ്പിയിലെ ലോഡ്‌ജിൽ സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടത്തിയത്.
Most Read: ആദ്യ ദിനത്തിൽ തന്നെ ‘ബീസ്‌റ്റി’ന്റെ വ്യാജപതിപ്പും പുറത്തിറങ്ങി