ബെംഗളൂരു: കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. പൊതുമരാമത്ത് കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്‍മഹത്യയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു.
ആത്‍മഹത്യാ പ്രേരണ കുറ്റമാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് കോടി രൂപയുടെ റോഡ് പണി പൂര്‍ത്തിയാക്കാനായി കയ്യിൽ നിന്ന് പണം മുടക്കിയിട്ട് ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്തോഷ് ആത്‍മഹത്യ ചെയ്‌തതെന്നായിരുന്നു ഇയാളുടെ ബന്ധുക്കളുടെ ആരോപണം. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
സന്തോഷ് പാട്ടീലിന്റെ ആത്‍മഹത്യക്ക് കാരണമാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സന്തോഷിന്റെ ബന്ധുക്കളും കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനും. കമ്മീഷന്‍ മാഫിയക്കെതിരെ കര്‍ണാടകയിലെ സംയുക്‌ത കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് സംസ്‌ഥാന വ്യാപകമായി റാലി നടത്തും. 50,000 കോണ്‍ട്രാക്‌ടർമാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
Most Read: അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും ആശങ്ക; പ്രതികരിച്ച് എസ് ജയശങ്കർ