വാഷിങ്ടൺ: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. ഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചർച്ചകൾക്ക് ശേഷം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കൻ നടത്തിയ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയം അമേരിക്കൻ ലോബികളുടെയും വോട്ടുബാങ്കിന്റെയും താൽപര്യമാണെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് നമ്മെ കുറിച്ച് കാഴ്‌ചപ്പാടുകളുണ്ട്. ഇക്കാര്യത്തിൽ സംസാരിക്കാൻ മടി കാണിക്കാറില്ല. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് നമുക്കും കാഴ്‌ചപ്പാടുകളുണ്ട്; മന്ത്രി പറയുന്നു.
യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പ്രത്യേകിച്ചും അവ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കിൽ നമ്മൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിതല ചർച്ചകൾക്ക് ശേഷം തിങ്കളാഴ്‌ച മാദ്ധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കൻ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരാമർശം നടത്തിയത്. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു സംഭവങ്ങൾ ഏറിവരികയാണെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നും ആയിരുന്നു ബ്‌ളിങ്കന്റെ പരാമർശം.
Most Read: കർഷക സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം