ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ സർക്കാരിനെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥർ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയത് തന്റെ നിർദ്ദേശപ്രകാരം ആണെന്ന് മന്‍ വ്യക്‌തമാക്കി.
ബിആർ അംബേദ്‌കറുടെ ജൻമദിനം ആഘോഷിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ജലന്ധറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവാദത്തെക്കുറിച്ച് മൻ മൗനം വെടിഞ്ഞത്. “ഞാൻ നേരത്തെയും ഉദ്യോഗസ്‌ഥരെ അയച്ചിരുന്നു. പരിശീലനത്തിനായി ഇവർ ഗുജറാത്തിലും തമിഴ്‌നാട്ടിലും പോയി. പഞ്ചാബിന്റെ പുരോഗതിക്കായി അവരെ ഇസ്രായേലിലേക്ക് പരിശീലനത്തിനായി അയക്കേണ്ടതുണ്ടെങ്കിൽ ഞാൻ അതും ചെയ്യും,”- മൻ പറഞ്ഞു.
ഡെൽഹി സര്‍ക്കാര്‍ വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. അവിടെയല്ലാതെ എവിടെയാണ് ഉദ്യോഗസ്‌ഥരെ പരിശീലനത്തിന് അയക്കേണ്ടതെന്നും മന്‍ ചോദിച്ചു. പഞ്ചാബിലെ ഒരു കൂട്ടം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ മുഖ്യന്ത്രി ഭഗവന്ത് മന്‍ ഇല്ലാതെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയത് സംസ്‌ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
പഞ്ചാബ് സ്‌റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്‌ഥരാണ് തിങ്കളാഴ്‌ച കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയത്. പഞ്ചാബ് ചീഫ് സെക്രട്ടറിയും ഊര്‍ജ വകുപ്പ് സെക്രട്ടറിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസിനും അകാലിദളിനും പുറമെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഭയന്നിരുന്ന കാര്യം സംഭവിച്ചിരിക്കുക ആണെന്നും പ്രതിക്ഷിച്ചതിലും നേരത്തെ തന്നെ കെജ്‌രിവാൾ പഞ്ചാബ് ഭരണവും ഏറ്റെടുത്തിരിക്കുകയാണ് എന്നുമായിരുന്നു അമരീന്ദര്‍ സിംഗിന്റെ ട്വീറ്റ്.
Most Read: ചൈനയിൽ കുതിച്ചുയർന്ന് കോവിഡ്; ഷാങ്‌ഹായിയിൽ അടച്ചിടൽ തുടരുന്നു