ബെയ്‌ജിങ്: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. ഷാങ്‌ഹായിയിൽ വ്യാഴാഴ്‌ച മാത്രം 27,000 കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഷാങ്‌ഹായിയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറെക്കുറെ കൊവിഡ് നിർമാർജനം ചെയ്‌തതിനു ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും കേസുകൾ ഉയരാൻ തുടങ്ങിയത്.
ഷാങ്‌ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്നും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാൽകണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ദമ്പതിമാർ ഒരുമിച്ച് കിടക്കരുത്, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ വിചിത്ര നിർദ്ദേശങ്ങളും നൽകുന്നുണ്ട്.
Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി; ബജ്റംഗ് മുനി ദാസ് അറസ്‍റ്റിൽ