ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ദാസിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ലഖ്‌നൗവിന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വിദ്വേഷ പ്രസംഗം നടത്തി 11 ദിവസത്തിന് ശേഷമാണ് അറസ്‌റ്റ്.
ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്‌മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ തലവനാണ് ബജ്റംഗ് മുനി ദാസ്.
ഇയാൾ മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ഭീഷണി മുഴക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏപ്രിൽ രണ്ടിനാണ് പുറത്തായത്. സംഭവത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മീഷൻ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുനി ദാസിനെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വിദ്വേഷ പ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സായുധ സേനാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും ഉൾപ്പടെ നൂറിലധികം പേർ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിരുന്നു.
ഇതിനിടെ കേസെടുത്തതിന് ശേഷം പരാമർശത്തിൽ മുനി ദാസ് മാപ്പ് പറയുന്ന വീഡിയോയും പ്രചരിച്ചിരുന്നു. തന്റെ പ്രസ്‌താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം വിദ്വേഷ പ്രസംഗം, അപകീർത്തികരമായ പരാമർശം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബജ്റംഗ് മുനി ദാസിനെതിരെ പോലീസ് കേസെടുത്തത്. വിദ്വേഷ പ്രസംഗ കേസുകളുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും