ബെയ്‌ജിങ്: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ചൈന. ഒരു മാസത്തിനുള്ളിൽ ചൈനയിൽ 60,000 കോവിഡ് മരണങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്‌തമായതിന് ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. 2022 ഡിസംബർ എട്ടിനും ജനുവരി 12നും ഇടയിൽ 59,938 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെഡിക്കൽ അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്ക് മാത്രമാണിത്. യഥാർഥ കണക്ക് ഇതിലും കൂടുതൽ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസം മൂലമുണ്ടായ 5,503 മരണങ്ങളും കോവിഡുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾ കാരണമുണ്ടായ 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്.
ഡിസംബർ ആദ്യം സീറോ കോവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ, മരണനിരക്ക് ഒളിച്ചിവെക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞിരുന്നു. നേരത്തെ, കോവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്‌കരിച്ചിരുന്നു. വൈറസ് മൂലം ഉണ്ടാകുന്ന ശ്വാസതടസം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽപ്പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ, ഈ രീതിയെ ലോകാരോഗ്യ സംഘടന വിമർശിച്ചു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള കൂടുതൽ വ്യക്‌തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ളുഎച്ച്‌ഒ മേധാവി ടെഡ്രോസ് ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസിന് മുകളിൽ ഉള്ളവരാണെന്നും ചൈന വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, ചൈനയിൽ 60 വയസിന് മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്‌സിൻ എടുക്കാത്തവരാണ്.
Most Read: മുഖ്യമന്ത്രിക്ക് പ്രത്യേക കുപ്പായം ഉണ്ടോ? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ