കണ്ണൂർ: രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച മുരളീധരൻ, തലേന്ന് ഇട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്‌ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്‌ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോൾ ജനാധിപത്യം അല്ലേയെന്നും മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് വർഷം കഴിഞ്ഞു താൻ ഇന്നത് ആകുമെന്ന് ഇപ്പോൾ ആരും പറയേണ്ട കാര്യമില്ല. നാല് വർഷം കഴിഞ്ഞു കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോൾ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ചു വെച്ചിട്ടുണ്ടെങ്കിൽ അതങ്ങു ഊരി വെച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ശശി തരൂരിന് എതിരായ പരാമർശം.
എന്നാൽ, മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂർ തിരിച്ചടിച്ചു. സംസ്‌ഥാന നേതാക്കളുടെ വിമർശനത്തോട് തിരിച്ചടിച്ച തരൂർ തുടർന്നും കേരളത്തിൽ പരിപാടികളിൽ പങ്കെടുക്കുമെന്നും വ്യക്‌തമാക്കി.
”ഞാൻ മുഖ്യമന്ത്രി കോട്ട് തയ്‌പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാർ എന്നെ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് കേരളത്തിൽ കൂടുതൽ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നത്. ഈ പരിപാടികൾ ഉപേക്ഷിക്കേണ്ട കാര്യമില്ല”- തരൂർ പറഞ്ഞു.
”നമ്മുടെ മുഖ്യമന്ത്രിമാർ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്‌പ്പിച്ചു വെച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വർഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു, ക്ഷണം വരുമ്പോൾ സമയം കിട്ടുന്നതുപോലെ ഓരോ സ്‌ഥലത്തും പോയി പ്രസംഗിക്കുന്നു”-തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, എൻഎസ്എസിന്റെ പിന്തുണ ലഭിച്ചതോടെ ശശി തരൂർ എംപിയുടെ രാഷ്‌ട്രീയ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഡെൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇക്കാര്യം പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുകൾ ഉണ്ടാവുമായിരുന്നു. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
Most Read: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്; കേരളത്തിൽ ഇതാദ്യം