ന്യൂഡെൽഹി: അഴിമതി ആരോപണത്തിൽ ആരോഗ്യ മന്ത്രി വിജയ് സിംഗ്ളയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയിൽ ഉൾപ്പെട്ടാൽ സ്വന്തം നേതാക്കളെപ്പോലും ആം ആദ്‌മി പാർട്ടി (എഎപി) വെറുതെ വിടില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
“ഇന്ന്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ സംസ്‌ഥാന ആരോഗ്യമന്ത്രിയെ പുറത്താക്കി… പോലീസ് അയാളെ അറസ്‌റ്റ് ചെയ്‌തു. മാദ്ധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ ഈ അഴിമതിയെക്കുറിച്ച് ഒന്നും അറിയില്ല. അഴിമതി നടത്തുന്നത് ഞങ്ങളുടെ നേതാക്കൾ ആയാൽപോലും അവരെ ഞാൻ വെറുതെ വിടില്ല,”- കെജ്‌രിവാൾ പറഞ്ഞു.
മന്ത്രിക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് സഹപ്രവർത്തകനെതിരെ ഇത്തരത്തിൽ കർശന നടപടി സ്വീകരിക്കുന്നത്.
നേരത്തെ, ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 2015ൽ തന്റെ മന്ത്രിമാരിൽ ഒരാളെ അഴിമതി ആരോപണത്തിൽ പുറത്താക്കിയിരുന്നു. ടെൻഡറുകളിൽ ആരോഗ്യമന്ത്രി വിജയ് സിംഗ്ള ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
“ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ല,”- മൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങൾ എഎപി സർക്കാരിന് വോട്ട് ചെയ്‌തത്, നമ്മൾ അതിനനുസരിച്ച് ജീവിക്കണം. ഭാരത മാതാവിന് അരവിന്ദ് കെജ്‌രിവാളിനെ പോലൊരു മകനും ഭഗവന്ത് മന്നിനെ പോലെ ഒരു സൈനികനും ഉള്ളിടത്തോളം കാലം അഴിമതിക്കെതിരായ മഹത്തായ യുദ്ധം തുടരും,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: എന്തിനായിരുന്നു കല്ലിടൽ കോലാഹലം? സർക്കാരിനോട് ഹൈക്കോടതി