കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടൽ മരവിപ്പിച്ചുവെന്നും ഇനി സാമൂഹിക ആഘാത പഠനത്തിന് വേണ്ടി ജിയോ ടാഗ് സർവേ നടത്തുമെന്നും സർക്കാർ കോടതിയിൽ. പിന്നെ എന്തിനായിരുന്നു കല്ലിടൽ കോലാഹലമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കെ റെയിലിനായി കൊണ്ടുവന്ന കല്ലുകളെല്ലാം എവിടെ പോയെന്നും കോടതി ചോദിച്ചു.
സിൽവർ ലൈൻ കല്ലിടൽ ചോദ്യം ചെയ്‌ത് ഭൂവുടമകൾ നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. നേരത്തെ ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ സർക്കാരിന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണ്. ഇത്തരമൊരു പ്രശ്‌നത്തിൽ വികസനത്തിന്റെ പേരിൽ സംസ്‌ഥാനത്ത് അശാന്തി സൃഷ്‌ടിക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഇത് കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചു. ദേശീയപാതയുടെ കാര്യത്തിലും കോലാഹലങ്ങൾ ഉണ്ടായിട്ടില്ല. നേരത്തെ അനുകൂല നിലപാടെടുത്ത കേന്ദ്രസർക്കാർ സംസ്‌ഥാനത്തെ അശാന്തി കണ്ടാകണം നിലപാട് മാറ്റിയത്. കെ റെയിലിന്റെ കാര്യത്തിലും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, സർവേ അനുവദിക്കാനാകില്ലെന്നും അത് ചട്ടവിരുദ്ധമാണെന്നും ആയിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഹൈക്കോടതി ഇതിനോട് യോജിച്ചില്ല. സാമൂഹികാഘാത പഠനത്തിനായി സർവേ തുടരാമെന്നും അതുമായി മുന്നോട്ട് പോകുന്നതിൽ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്‌തമായി പറഞ്ഞിട്ടുണ്ടെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജിക്കാരെ അറിയിച്ചു. ജൂൺ രണ്ടിന് ഹരജി വീണ്ടും വിശദമായി പരിഗണിക്കും.
Most Read: കൊലപാതകത്തിന് സമാനം, കിരണിന് പശ്‌ചാത്താപമില്ലെന്ന് പ്രോസിക്യൂഷൻ; ശക്‌തമായ വാദം