ന്യൂഡെൽഹി: 80ആം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
സ്വപ്‌നങ്ങൾ ഇനി വലുതാവുകയാണ്. സ്വപ്‌നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാകും. അതിലൂടെ കഴിവുകൾ വർധിക്കും. സ്വപ്‌നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നുചേരും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
25 കോടി ഇന്ത്യക്കാർ ചെറിയ സമയത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്ന് മുക്‌തരായി. മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യക്ക് മുന്നോട്ടുപോകാനാവില്ല. ഇന്ത്യ ലോക ശക്‌തിയായി മാറി. ഡിജിറ്റൽ ലോകത്ത് വലിയ നേട്ടങ്ങളുണ്ടായി. കാലഹരണപ്പെട്ട നിയമങ്ങൾ എടുത്തുമാറ്റി. ഓരോ ഇന്ത്യക്കാരനും ആത്‌മനിർഭരത കൈവരിക്കേണ്ടതുണ്ട്. ആത്‌മനിർഭർ ഭാരതമെന്ന സങ്കൽപ്പത്തെ ദൃഢതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.
ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് സ്‌ഥിരതയുള്ള സർക്കാരുണ്ട്. അതുകൊണ്ടാണ് 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യക്ക് കഴിഞ്ഞത്. ഇന്ത്യയുടെ ശക്‌തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് ഏഴ് മേഖലകളാണെന്നും മോദി പറഞ്ഞു.
ഉൽപ്പാദനം, കർഷകർ, സാങ്കേതിക വിദ്യ, ഗതാഗതവും ആക്റ്റിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗവും കരകൗശല വിദ്യയും സിനിമയും ഉൾപ്പടെയുള്ള സോഫ്റ്റ് പവർ എന്നിവയാണ് ആ മേഖലകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ദേശീയഗീതമായ വന്ദേമാതരം ആലപിച്ചു. രാജ്ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് പുറപ്പെട്ടത്. ചെങ്കോട്ടയിൽ വന്ദേമാതരവും പിന്നാലെ ദേശീയഗാനവും ആലപിച്ചു. തുടർന്ന് പതാക ഉയർത്തിയതോടെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന് തുടക്കമായി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































