തിരുവനന്തപുരം: ലോകായുക്‌ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്‌ത നടത്തിയ അട്ടിമറികൾ തുടക്കം മുതലേ പ്രകടമാണ്. കടിക്കുകയും കുരയ്‌ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്‌തയെ മാറ്റി. ഈ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിന് വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിയ ലോകായുക്‌തയുടെ ഉത്തരവ് ഉണ്ട വിരുന്നിന് നന്ദി കാട്ടിയതാണെന്നാണ് സുധാകരന്റെ വിമർശനം. കേസിന്റെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്‌ത നടത്തിയ അട്ടിമറികൾ പ്രകടമാണെന്നും സുധാകരൻ ആരോപിച്ചു.
മന്ത്രിസഭാ തീരുമാനം എന്ന മുടന്തൻ ന്യായം ഉന്നയിച്ചു ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയതിലെ അഴിമതിയിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വ്യക്‌തിപരമായ ഉത്തരവാദിത്തം ഉണ്ടെന്നും കണ്ടെത്തിയാണ് 2019ൽ അന്നത്തെ ലോകായുക്‌ത കേസെടുത്തത്. ഈ തീരുമാനത്തിന് എതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീൽ പോലും നൽകിയില്ല. തുടർന്ന് 2022ൽ മൂന്ന് വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടുപോയി. ഹൈക്കോടതി ഇടപെട്ടതിന് ശേഷം മാത്രമാണ് ഇപ്പോൾ ലോകായുക്‌ത കേസ് വീണ്ടും പരിഗണനക്ക് എടുത്തത്.
അപ്പോഴാണ് ദുരിതാശ്വാസ നിധി കേസ് ലോകായുക്‌ത പരിഗണനയ്‌ക്ക് എടുക്കാമോ എന്ന സന്ദേഹം ഉണ്ടായതും കേസ് ആദ്യം മുതൽ വീണ്ടും പരിഗണിക്കാനായി ഫുൾ ബെഞ്ചിന് വിട്ടു അനന്തമായി നീട്ടാനുള്ള നാടകം കളിച്ചതും. കടിക്കുകയും കുരയ്‌ക്കുകയും ഇല്ലാത്ത ഒരു സംവിധാനമായി ലോകായുക്‌തയെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: മാനനഷ്‌ടക്കേസ്; രാഹുലിനോട് 25ന് നേരിട്ട് ഹാജരാകാൻ പാറ്റ്‌ന കോടതി