ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായി ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരടക്കമുള്ളവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്ന് ഡെൽഹി പോലീസ്. ടൂൾ കിറ്റ് കേസിൽ അറസ്‌റ്റിലായ ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌ത നടപടിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഡെൽഹി പോലീസിന്റെ വിശദീകരണം.
കാനഡയിൽ പ്രവർത്തിക്കുന്ന പുനീത് എന്ന സ്‌ത്രീയാണ് ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖലിസ്‌ഥാൻ ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജനുവരി 11ന് ഇവർ സൂം മീറ്റിംഗിൽ പങ്കെടുത്തു. ഈ മൂന്നുപേരും ചേർന്നാണ് ടൂൾകിറ്റ് തയാറാക്കുകയും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിനായി മറ്റുള്ളവർക്ക് കൈമാറുകയും ചെയ്‌തത്.
ദിഷാ രവിക്ക് എതിരായ തെളിവുകൾ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. ദിഷയെ അറസ്‌റ്റ് ചെയ്‌തതിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. ദിഷയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് അവരെ അറസ്‌റ്റ് ചെയ്‌തതെന്നും പോലീസ് പറഞ്ഞു. ദിഷയെ 5 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേസമയം, ദിഷാ രവിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തി. ദിഷയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
Read also: കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്