ന്യൂഡെല്‍ഹി: ഗ്രെറ്റ ടൂള്‍ക്കിറ്റ് കേസുമായി ബന്ധപ്പെട്ട് യുവ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവി നല്‍കിയ ഹരജിയില്‍ ഇതുവരെ മറുപടി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതില്‍ നിന്നും പൊലീസിനെ തടയണമെന്ന് ആവശ്യപ്പെട്ട് ദിഷ നല്‍കിയ ഹരജിയിൽ ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.
മാര്‍ച്ച് 17നുള്ളില്‍ ഹരജിയില്‍ മറുപടി നല്‍കണം എന്നും, ഇത് അവസാന തീയതിയാണെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാലിതുവരെ കേന്ദ്രം മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് ദിഷാ രവിയുടെ അഭിഭാഷകര്‍ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ വിമർശനം.
“കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം എന്ന് പറഞ്ഞാല്‍ മനസിലാകില്ലേ? ഇത് വളരെ മോശമായ കാര്യമാണ്. പിന്നെ കോടതി അവസാന അവസരം എന്ന് പറയുന്നതില്‍ എന്ത് അർഥമാണുള്ളത്? എനിക്ക് ഇത് മനസിലാകുന്നില്ല.” ജസ്‌റ്റിസ് രേഖ പല്ലി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ പിഴ ചുമത്തേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ കോവിഡ് സാഹചര്യത്തിൽ സര്‍ക്കാര്‍ ഓഫീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല എന്നും, അതിനാലാണ് മറുപടി വൈകുന്നത് എന്നുമുള്ള വിശദീകരണം നൽകിയതിനെ തുടർന്ന് പിഴ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് കോടതി പിൻമാറി. പിന്നാലെ ഹരജി ഓഗസ്‌റ്റില്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ക്കിറ്റ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരി 13നാണ് ദിഷാ രവിയെ ഡെല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പത്ത് ദിവസത്തിന് ശേഷമാണ് ദിഷക്ക് കോടതി ജാമ്യം അനുവദിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ ഉൾപ്പടെ വിഷയം ചർച്ചയായിരുന്നു.
Read also: ലഡാക്കിൽ പരിശീലനം പുനഃരാരംഭിക്കും; പ്രകോപനമല്ല ലക്ഷ്യമെന്ന് ചൈന