സ്വീഡൻ: വടക്കൻ സ്വീഡനിൽ ഉടൻ അനുമതി നൽകാൻ സാധ്യതയുള്ള ഇരുമ്പ് ഖനനത്തിനെതിരെ രംഗത്തെത്തി സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വിവാദ പദ്ധതിക്ക് അനുമതി നൽകണോയെന്ന കാര്യം സർക്കാർ പുനഃപരിശോധിക്കും.
രാജ്യത്തെ തദ്ദേശീയ സാമി സമൂഹത്തിലെ അംഗങ്ങളും പദ്ധതിക്ക് എതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രദേശത്തെ വേട്ടയാടലും മൽസ്യ ബന്ധനവും തടസപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് സാമി വിഭാഗക്കാർ ആരോപിക്കുന്നു. രാജ്യത്ത് 40,000 ഓളം വരുന്ന സാമി അംഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബിയോവുൾഫ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതി പ്രകാരം 250 മുതൽ 300 വരെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുക എന്നാണ് കമ്പനിയുടെ വാദം.
അതേസമയം കമ്പനിയുടെ ഹ്രസ്വകാല ലാഭത്തേക്കാൾ മുൻഗണന ശുദ്ധവായു, ശുദ്ധജലം, പരിസ്‌ഥിതി, തദ്ദേശീയരുടെ അവകാശങ്ങൾ, മനുഷ്യകുലത്തിന്റെ ഭാവി എന്നിവക്കാണ് നൽകേണ്ടതെന്ന് ഗ്രെറ്റ പറഞ്ഞു. പരിസ്‌ഥിതിക്ക് കാര്യമായി വിനാശം വരുത്താൻ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇരുമ്പ് ഖനനം കാര്യമായ വായു മലിനീകരണത്തിന് കാരണമാകും. ഖനികളിൽ നിന്നൊഴുകുന്ന ഖന ലോഹങ്ങളും ആസിഡും ജല മലിനീകരണത്തിനും ഇടയാക്കുമെന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
Most Read: ഹിജാബ് വിലക്ക്; വിദ്യാർഥി പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ