അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ്. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകളാണ് അദ്ദേഹത്തെ ബഹുമതിക്ക് അർഹനാക്കിയത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്‌കാരം സമ്മാനിച്ചു.
ഏറെ വിനയത്തോടെയും ബഹുമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷങ്ങളായി അബുദാബിയിലാണ് താമസം. 1973 ഡിസംബർ 31ന് പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് യുഎഇയിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇവിടെ എത്തി നിൽക്കുന്നത്. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്‌ഥിരോൽസാഹികളും ആയ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.
താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യുഎഇ ഭരണാധികാരികളുടെയും ഇവിടുത്തെ മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാർഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് പതിനൊന്ന് പേർ യൂസഫലിക്കൊപ്പം അബുദാബി പുരസ്‌കാരം സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിൽ ഒരിക്കൽ നൽകുന്ന ബഹുമതിയാണിത്. ഈ വർഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.
Also Read: റഫാല്‍ യുദ്ധവിമാന കരാര്‍; അന്വേഷണം വേണമെന്ന് കോൺഗ്രസ്