ന്യൂഡെൽഹി: റഫാല്‍ യുദ്ധവിമാന കരാര്‍ വീണ്ടും ആയുധമാക്കി കോൺഗ്രസ്. യുദ്ധവിമാന കരാറില്‍ നടന്നഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തി.
റഫാല്‍ അഴിമതിയില്‍ പണം തട്ടിയതാര്?, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്‌ഥകള്‍ റദ്ദാക്കിയത് ആര്?, പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക രേഖകള്‍ ഇടനിലക്കാരന് നല്‍കിയത് ആര്?, എന്നിവയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്റിലെ ചോദ്യങ്ങള്‍. സമാന ചോദ്യങ്ങള്‍ പ്രിയങ്കയും ഉന്നയിച്ചു.
റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന ഫ്രഞ്ച് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നേരത്തെ ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് പുറത്തുവന്നെന്ന് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നല്‍കണമെന്ന് സുര്‍ജേവാല പറഞ്ഞു. റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഒരു ഇടനിലക്കാരന് ഒരു മില്യൺ യൂറോ(8.6 കോടി രൂപ) കൈമാറിയെന്നാണ് ആരോപണം. ദസോ കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എഎഫ്എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോർട് പുറത്തുവന്നത്.
നേരത്തെ 2017ൽ ദസോ ഇടനിലക്കാർക്ക് വൻതുക കമ്മീഷനായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. എന്നാൽ ആര്‍ക്കാണ് ഈ തുക കൈമാറിയതെന്നോ എന്തിനാണ് കൈമാറിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് അഴിമതി നിരോധന ഏജന്‍സികള്‍ക്ക് മുന്‍പില്‍ കൃത്യമായി വിശദീകരിക്കാന്‍ ദസോക്ക് കഴിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ദസോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് റഫാല്‍ കരാര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഈ കരാര്‍ വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫാല്‍ യുദ്ധവിമാന കരാര്‍. വിഷയം കേന്ദ്രത്തിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
Read also: കോവിഡ് വാക്‌സിനെടുക്കാൻ എത്തി; പകരം ലഭിച്ചത് പേവിഷ ബാധക്കുള്ള കുത്തിവെപ്പ്; അന്വേഷണം