ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാനെത്തിയ പ്രായമായ സ്‌ത്രീകൾക്ക് വാക്‌സിൻ മാറി നൽകിയതായി പരാതി. പകരം പേപ്പട്ടി വിഷബാധക്കുള്ള വാക്‌സിനാണ് നൽകിയത്. യുപിയിലെ ശാംലി ജില്ലയിലാണ് സംഭവം.
ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ ഒരു ഫാർമസിസ്‌റ്റിനെ സസ്‌പെൻഡ് ചെയ്യുകയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ സൂപ്രണ്ടിന് നോട്ടീസ് അയക്കുകയും ചെയ്‌തു.
വാക്‌സിൻ എടുത്തതിന് ശേഷം സ്‌ത്രീകളിൽ ഒരാൾക്ക് തലകറക്കം, ഛർദി തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ഒരു സ്വകാര്യ ഡോക്‌ടറെ സമീപിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച സ്‌ളിപ് കാണിച്ചു. അപ്പോഴാണ് വിവരം പുറത്തായതെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു. ഹെൽത്ത് സെന്ററിലെ സ്‌ളിപ്പിൽ ‘റാബിസ് വാക്‌സിൻ’ (പേവിഷ ബാധക്കുള്ള വാക്‌സിൻ) എന്നാണ് എഴുതിയിരുന്നത്.
‘വാക്‌സിൻ എടുത്തതിന് പിന്നാലെ എനിക്ക് ശാരീരികമായി അസ്വസ്‌ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന ആളുകൾക്കും സംശയം തോന്നി. വാക്‌സിൻ എടുക്കാൻ ആധാർ കാർഡ് അധികൃതർ ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോൾ പേവിഷ ബാധക്കുള്ള കുത്തിവെപ്പിന് ആധാർ കാർഡ് ആവശ്യമില്ലെന്നാണ് അവർ മറുപടി പറഞ്ഞത്. ഇതോടെയാണ് വാക്‌സിൻ മാറിയതായി വ്യക്‌തമായത്’- സ്‌ത്രീകളിൽ ഒരാൾ ഒരു വീഡിയോയിൽ പറയുന്നു.
ശാംലി ജില്ലാ മജിസ്‌ട്രേറ്റ് ജസ്‌ജീത് കൗർ സംഭവം സത്യമാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സ്‌ത്രീകൾ തെറ്റായ ക്യൂവിലാണ് നിന്നതെന്നും ഏത് വാക്‌സിൻ എടുക്കാനാണ് വന്നതെന്ന് ജീവനക്കാരോട് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനാലാണ് ഇത്തരമൊരു അനിഷ്‌ട സംഭവം ഉണ്ടാകാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സ്‌ത്രീകളും 60നും 70നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസറോട് വൈകുന്നേരത്തോടെ റിപ്പോർട് സമർപ്പിക്കാനും നിർദ്ദേശിച്ചു. റിപ്പോർട് ലഭിച്ചതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. കുറ്റവാളികൾക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.
Also Read: കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം