ഡെൽഹി: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കോളേജുകള്‍ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. നിലവിൽ ഏഴായിരത്തിന് മുകളിലാണ് രാജ്യ തലസ്‌ഥാനത്തെ പ്രതിദിന രോഗബാധ.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന പശ്‌ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനമായതെന്ന് അധികൃതർ വ്യക്‌തമാക്കി. നേരത്തെ ഡെല്‍ഹിയിലെ ജെഎന്‍യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് റിപ്പോർട് ചെയ്‌തിരുന്നു. ഡെൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്.
ഇന്ന് എയിംസിലെ 35 ഡോക്‌ടർമാർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഈ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
നേരത്തെ ഡെൽഹി സർ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്‌ടർമാർക്കും കോവിഡ് ബാധ റിപ്പോർട് ചെയ്‌തിരുന്നു. വാക്‌സിൻ സ്വീകരിച്ചിട്ടും ഇവർക്ക് രോഗബാധയുണ്ടായി. വൈറസ് ബാധിച്ച 37 ഡോക്‌ടർമാരിൽ 32 പേർ നേരിയ ലക്ഷണങ്ങളുമായി വീടുകളിൽ നിരീക്ഷണത്തിലാണ്, അഞ്ചുപേരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read Also: ജാനകിക്കും നവീനും ഐക്യദാർഢ്യം; ‘റാസ്‌പുടിൻ’ നൃത്തത്തിനുള്ള ആഹ്വാനവുമായി എസ്എഫ്ഐ കുസാറ്റ്