മുംബൈ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നേരിട്ട പരാജയത്തിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊണ്ടാൽ അത് നല്ലതായിരിക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. “പ്രസിഡണ്ട് ട്രംപ് ഒരിക്കലും രാഷ്‌ട്രത്തലവൻ സ്‌ഥാനത്തിന് അർഹനല്ല. ട്രംപിന്റെ കാര്യത്തിൽ ചെയ്‌ത തെറ്റ് നാല് വർഷത്തിനുള്ളിൽ അമേരിക്കൻ ജനത തിരുത്തി. അദ്ദേഹത്തിന് ഒരു വാഗ്‌ദാനം പോലും നിറവേറ്റാനായില്ല. ട്രംപിന്റെ തോൽവിയിൽ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാൻ കഴിയുമെങ്കിൽ നല്ലത്,”- സാംനയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
യുഎസിലെ തൊഴിലില്ലായ്‌മ നിരക്ക് കോവിഡ് ബാധയേക്കാൾ കൂടുതലാണ്. എന്നിരുന്നാലും പരിഹാരം കാണുന്നതിന് പകരം ട്രംപ് അബദ്ധങ്ങളും ആക്ഷേപങ്ങളും ചൊരിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും ശിവസേന കുറ്റപ്പെടുത്തി.
“അമേരിക്കയിലെ ഭരണം ഇതിനകം മാറിക്കഴിഞ്ഞു. ബിഹാറിലെ ഭരണം അവസാനിക്കാറായി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ഡെമോക്രാറ്റിക് അലയൻസ് പരാജയപ്പെടുകയാണ്. ഞങ്ങളല്ലാതെ രാജ്യത്തും സംസ്‌ഥാനത്തും മറ്റൊരു ബദലും ഇല്ല എന്ന ഈ മിഥ്യാധാരണയിൽ നിന്ന് നേതാക്കളെ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ ചെയ്യണം,”- ശിവസേന പറഞ്ഞു.
Also Read: ഇന്ന് മുതല്‍ പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഗ്രീന്‍ ട്രൈബ്യൂണല്‍
അതേസമയം, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ” വോട്ടിങ്ങിൽ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ട്രംപ് ആരോപിക്കുന്നത്. നമ്മുടെ രാജ്യത്ത് ട്രംപിന് എത്ര ഊഷ്‌മളമായ വരവേൽപ്പാണ് നൽകിയത് എന്ന കാര്യം മറക്കരുത്. തെറ്റുകാരന്റെ ഒപ്പം നിൽക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരമല്ല, പക്ഷേ, ഇപ്പോഴും അതാണ് ചെയ്യുന്നത്. ബൈഡൻ യുഎസിന്റെ ഭരണത്തലവനാകും. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ഉപരാഷ്‍ട്രപതി സ്‌ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രംപ് അവരുടെ നേട്ടത്തെ അപലപിച്ചു, ഒരു സ്‌ത്രീയെന്ന നിലയിൽ നൽകേണ്ട ബഹുമാനം പോലും നൽകിയില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അത്തരമൊരു വ്യക്‌തിയെ പിന്തുണച്ചവരാണ്. അമേരിക്കയിലെ വിവേകമുള്ള ജനങ്ങൾ ട്രംപിനോട് ‘ബൈ-ബൈ’ പറഞ്ഞ് അവരുടെ തെറ്റ് തിരുത്തി,”- ശിവസേന കൂട്ടിച്ചേർത്തു.







































