വാഷിംഗ്ടണ്‍: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിൽ പ്രേരണാ കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌ത മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്‌തനാക്കി. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് രക്ഷപ്പെടുന്നത്.
നൂറംഗ സെനറ്റില്‍ പ്രമേയത്തെ അനുകൂലിച്ച് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഏഴ് പേര്‍ ഉൾപ്പടെ 57 പേര്‍ വോട്ട് ചെയ്‌തെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ട്രംപിനെ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. അഞ്ച് ദിവസം നീണ്ട കുറ്റവിചാരണക്ക് ശേഷമാണ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനല്ലെന്ന് സെനറ്റ് പ്രഖ്യാപിക്കുന്നത്.
കാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിക്കുക വഴി ട്രംപ് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ വാദിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കാപ്പിറ്റോൾ മന്ദിരത്തില്‍ ആക്രമണം നടന്നത്.
മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ കാപ്പിറ്റോൾ മന്ദിരത്തിൽ വച്ച് സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്‌തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്‍ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.
Read also: ജപ്പാനിൽ ഭൂചലനം; തീവ്രത 7.1