ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്‌ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായി അരിത ബാബു. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന ഈ ഇരുപത്തേഴുകാരിയുടെ പേര് തുടക്കം മുതൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നു.
കെപിസിസി സെക്രട്ടറി ഇ സമീറിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവിടെ പരസ്യപ്രകടനം നടന്നിരുന്നു. അന്നത്തെ പ്രകടനത്തിന് ഈസ്‌റ്റ് മണ്ഡലം പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ അൻസാരി കോയിക്കലേത്ത്, സൗത്ത് മണ്ഡലം പ്രസിഡണ്ട് കെസി കൃഷ്‌ണകുമാർ, ദളിത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ ബിന്ദു രാഘവൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
രണ്ടുദിവസം മുൻപ് സംസ്‌ഥാന നേതൃത്വം, പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഈ പ്രാദേശിക നേതാക്കളെ അനുനയിപ്പിച്ച ശേഷമാണ് ഇന്ന് അരിതയെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ കുടുംബത്തിൽ നിന്നുള്ള വ്യക്‌തിയാണ് അരിത ബാബു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്‌ഥാനങ്ങളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തും കൂടെയുണ്ട്.
“കായംകുളത്ത് ഞാൻ ജയിക്കും. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി എന്റെ കൂടെയുണ്ട്. അരിത ബാബു എന്നാണ് എന്റെ പേര്, പലരും ഹരിത ബാബു എന്ന് കൊടുക്കുന്നുണ്ട്. അത് തെറ്റാണ്”, അരിത പറയുന്നു.
ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസില്‍ തുളസീധരൻ-ആനന്ദവല്ലി ദമ്പതികളുടെ മകളാണ് അരിത. ബികോം ബിരുദധാരിയായ അരിത വളരെച്ചെറുപ്പം മുതൽ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട്. 21ആം വയസില്‍ കൃഷ്‌ണപുരം ജില്ലാപഞ്ചായത്ത് അംഗമായ അരിത, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി കൂടിയാണ്. കുടുംബം പോറ്റാന്‍ പശുക്കളെ കറന്ന് വീടുകളില്‍ പാലെത്തിക്കുന്നത് മുതൽ പ്രാദേശിക ചിട്ടി നടത്തിപ്പ് വരെയുള്ള ജോലികൾ ചെയ്‌ത് ജീവിക്കുന്ന, പോരാട്ട വീര്യമുള്ള യുവതിയാണ് അരിത ബാബു.