പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും തുടക്കമായത്.
അതേസമയം കേസിൽ നിരവധി സാക്ഷികൾ കൂറ് മാറിയ സാഹചര്യത്തിൽ പുതിയ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതുവരെ വിചാരണ നിർത്തിവെക്കണം എന്നുമുള്ള മധുവിന്റെ അമ്മയുടെ ഹരജി ഹൈക്കോടതി തീർപ്പാക്കിയ കാര്യം ഇന്നാണ് രേഖാമൂലം കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതിക നടപടികൾ പൂർത്തിയായി. ഈ സാഹചര്യത്തിലാണ് വരുന്ന 18ന് വിചാരണ വീണ്ടും തുടങ്ങാൻ തീരുമാനമായത്.
കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇവർ വീണ്ടും വിചാരണക്ക് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമൻസുകൾ കോടതി അയച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ വിചാരണാ വേളയിൽ രണ്ട് സാക്ഷികൾ തുടർച്ചയായി കൂറുമാറിയതിനെ തുടർന്നാണ് വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയിൽ ഹരജി നൽകിയത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം നേരത്തെ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം മേനോനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച ശേഷമാണ് കോടതി നടപടികൾ ഇന്ന് വീണ്ടും തുടങ്ങിയത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധു എന്ന ആദിവാസി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
Most Read: സജി ചെറിയാന് ചെങ്ങന്നൂരിൽ നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി








































