തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാന് ചെങ്ങന്നൂരിൽ ഇന്ന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് ഒഴിവാക്കി. ഇന്ന് വൈകിട്ട് നാലിന് കാഞ്ഞിരത്ത് മൂടിൽ നിന്ന് ആനയിച്ചു കൊണ്ടുവരാനായിരുന്നു തീരുമാനം. നാലരക്ക് ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ സ്വീകരണ സമ്മേളനവും തീരുമാനിച്ചിരുന്നു.
സ്വീകരണ തീരുമാനം വാർത്ത ആയതോടെ പരിപാടി റദ്ദാക്കിയതായി പ്രാദേശിക നേതൃത്വം അറിയിച്ചു. കാലാവസ്‌ഥ പ്രതികൂലം ആയതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്‌ഥാന നേതാക്കളെ പങ്കെടുപ്പിച്ചു മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റ് അറിയിച്ചു.
അതിനിടെ, സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. കീഴ്‌വായ്‌പൂർ പോലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറിനാണ് അന്വേഷണ ചുമതല. കേസിൽ വേദിയിൽ ഉണ്ടായിരുന്ന എംഎൽഎമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴിയെടുക്കും.
Most Read: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ