കോഴിക്കോട്: ജില്ലാ ജഡ്ജിയുടെ ഫോട്ടോ ദുരൂപയോഗം ചെയ്ത് വാട്സ് ആപ് വഴി തട്ടാൻ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി രാഗിണിയുടെ ചിത്രം വാട്സ് ആപ് ഡിസ്പ്ളേ ഫോട്ടോ ആക്കി ഈ നമ്പറിൽ നിന്ന് കോടതി ജീവനക്കാരോട് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
വ്യാജ അക്കൗണ്ട് വഴി ജനുവരി 26 മുതലാണ് കോടതി ജീവനക്കാർക്ക് സന്ദേശം ലഭിച്ചു തുടങ്ങിയത്. ബീഹാർ സ്വദേശിയുടെ മേൽവിലാസത്തിൽ എടുത്ത നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ടവർ ലൊക്കേഷൻ കൊൽക്കത്തയാണെന്ന് തിരിച്ചറിഞ്ഞതോടെ സൈബർ പോലീസ് സ്റ്റേഷനിലെ നാലംഗ സംഘം കൊൽക്കത്തയിലെത്തി.
സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച്-സൈബർ സെൽ സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ ഗിഫ്റ്റ് വൗച്ചർ വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജിയുടെ ചിത്രമുള്ള വാട്സ് ആപ് അക്കൗണ്ട് വഴി കോടതി ജീവനക്കാർക്ക് സന്ദേശങ്ങൾ ലഭിച്ചത്. ഹൈക്കോടതിയിലെ കമ്പ്യൂട്ടർ വിഭാഗത്തിലെ ജീവനക്കാരിക്കും കോഴിക്കോട് ജില്ലാ കോടതിയിലെ പ്രോട്ടോകോൾ ഓഫിസർക്കും കോടതി മാനേജർക്കും സന്ദേശം ലഭിച്ചിരുന്നു.
50,000 രൂപ അക്കൗണ്ടിലേക്ക് അയക്കാനായിരുന്നു നിർദ്ദേശം. സംശയം തോന്നിയ ജീവനക്കാർ ജഡ്ജിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജഡ്ജി കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ഹൈക്കോടതിയെയും വിവരം അറിയിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
Most Read: തമിഴ്നാട്; 308 വാർഡുകളിൽ വിജയം നേടി ബിജെപി








































