കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നിയമനം ചട്ടപ്രകാരമാണ് നടന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാരിന് വലിയ ആശ്വാസമാകുകയാണ്. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
പുനര്‍നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക് വിസി നിയമനത്തിനുള്ള മാനദണ്ഡങ്ങളില്‍ നിന്ന് നേരിയ വ്യത്യാസമുണ്ടെന്ന വാദമാണ് കോടതിയില്‍ ഉയര്‍ന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. പുനര്‍നിയമിക്കുമ്പോള്‍ ആദ്യ നിമയനത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം ആവര്‍ത്തിക്കേണ്ടതില്ലെന്ന് യുജിസി വ്യക്‌തമാക്കിയിട്ടുണ്ടെന്നും വാദം കോടതിയില്‍ ഉയര്‍ന്നിരുന്നു.
വിസിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാണ് ഹരജിയിലുണ്ടായിരുന്നത്. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്‌ത് അപ്പീല്‍ നല്‍കിയത്. ഇവര്‍ സമര്‍പ്പിച്ച ഹരജി മുന്‍പ് സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.
Most Read: സിൽവർ ലൈൻ ബാധ്യതയാകില്ല; പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി