ന്യൂഡെല്‍ഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡില്‍ നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് സി.എ.എയെ കുറിച്ചുള്ള പരാമര്‍ശം ഷാ നടത്തിയത്. ‘സിഎഎയുമായി മുന്നോട്ടു പോവുകയാണോ, പിന്‍വാങ്ങുകയാണോ’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അങ്ങനെ ഒരു ചോദ്യമേ ഉദിക്കുന്നില്ലെന്ന് മറുപടിയായി പറഞ്ഞ ഷാ, സിഎഎയുമായി മുന്നോട്ടു തന്നെ പോകുമെന്ന് വ്യക്‌തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് സിഎഎ നടപടിക്രമങ്ങള്‍ നീട്ടിവെച്ചത്. എന്നാല്‍ കോവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും; അമിത് ഷാ പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ മധ്യമേഖലയായ അവധ് മേഖലയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഷായുടെ പ്രസ്‌താവന. ബിജെപി വലിയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മേഖലയാണിത്. ഹിന്ദുവോട്ടുകള്‍ ഏറെയുള്ള മേഖലയിൽ ഭൂരിപക്ഷവോട്ടുകള്‍ ലക്ഷ്യംവെച്ചാകണം ഷാ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്‌ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.
Most Read: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് റഷ്യ