മുംബൈ: പോലീസിന്റെ അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതി അന്വേഷണവും സിബിഐക്കോ അല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കോ കൈമാറണമെന്നും വാങ്കഡെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
“ഇന്ന് മുംബൈ പോലീസ് എന്നെ അറസ്‌റ്റ് ചെയ്യുമോ എന്നത് എന്റെ ആശങ്കയാണ്, എന്റെ അവകാശങ്ങള്‍ സംസ്‌ഥാനം ലംഘിക്കുന്നത് വരെ കോടതി കാത്തിരിക്കരുത്”- വാങ്കഡെ പറഞ്ഞു. താന്‍ ഒരു മയക്കുമരുന്ന് കച്ചവടക്കാരനല്ലെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് മാറ്റാനുള്ള വാങ്കഡെയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മുംബൈ പോലീസിന്റെ ഭാഗത്തുനിന്ന് അറസ്‌റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാവുകയാണെങ്കില്‍ അറസ്‌റ്റിന് മൂന്ന് ദിവസം മുന്‍പ് വാങ്കഡെക്ക് നോട്ടീസ് നല്‍കുമെന്ന് പബ്ളിക്ക് പ്രോസിക്യൂട്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. വാങ്കഡെക്കെതിരായ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അഡീഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്തിന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് സിംഗിന്റെയും മേല്‍നോട്ടത്തിൽ നാലംഗ സംഘത്തെ മുംബൈ പോലീസ് നിയോഗിച്ചിട്ടുണ്ട്.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും മുംബൈ പോലീസും അന്വേഷണം ആരംഭിച്ചത്. എൻസിബി ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിംഗാണ് വിജിലൻസ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു.
Read also: പാർട്ടി പ്രഖ്യാപനം; പിന്നാലെ അമരീന്ദർ സിംഗ് വീണ്ടും ഡെൽഹിയിലേക്ക്







































