ന്യൂഡെൽഹി: പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താനൊരുങ്ങി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ ചര്‍ച്ചകള്‍ക്കായാണ് അമരീന്ദർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണുന്നത്. എന്നാൽ കര്‍ഷക സമരം തീര്‍ക്കാന്‍ വഴിതുറക്കുന്ന നിര്‍ണായക ചര്‍ച്ചയെന്നാണ് കൂടിക്കാഴ്‌ചയെ കുറിച്ച് അമരീന്ദര്‍സിംഗിന്റെ ഓഫീസിന്റെ പ്രതികരണം.
അതേസമയം അമരീന്ദര്‍ സിംഗിന്റെ പുതിയ നടപടികൾ കോൺഗ്രസിനെതിരായ നീക്കങ്ങളായാണ് രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്. സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ അമിത്ഷായെ കാണാനുള്ള നീക്കം ഇതിനുദാഹരണമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം പഞ്ചാബില്‍ ചുവടുറപ്പിക്കാന്‍ അമരീന്ദര്‍ സിംഗിനെ പാലമാക്കാമെന്ന് ബിജെപിയും കരുതുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക സമരം തീര്‍ത്താല്‍ സഖ്യത്തിന് അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്നാണ് അമിത്ഷായുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്‌ചയില്‍ അമരീന്ദര്‍ സിംഗ് നിലപാട് അറിയിച്ചത്. പഞ്ചാബില്‍ നടന്ന പാര്‍ട്ടി-സര്‍ക്കാര്‍ പുനസംഘടനകളില്‍ അതൃപ്‍തിയുള്ള കോൺഗ്രസ് നേതാക്കളിൽ ചിലര്‍ അമരീന്ദര്‍ സിംഗിനൊപ്പം നീങ്ങിയേക്കുമെന്ന സൂചനയുമുണ്ട്.
Read also: യാത്രക്കാരെ തടഞ്ഞുനിർത്തി പോലീസിന്റെ വാട്‍സ്ആപ്പ് പരിശോധന; വിവാദം