യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 30,000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്.
കോവിഡ്-19 ന്റെ പശ്‌ചാതലത്തില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളുണ്ടാകും. വിശദമായ മാര്‍ഗരേഖ യു.പി.എസ്.സി പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ നടത്തിപ്പിനായുള്ള ജീവനക്കാര്‍ക്കും അവരുടെ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ച് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാകും.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ തടസ്സമില്ല. അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയും കൈവശം വച്ചാല്‍ മതിയാകും. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്രയിക്കാം. കൊച്ചി മെട്രോ സര്‍വീസും ഇന്ന് പ്രവര്‍ത്തിക്കും. കോവിഡിന്റെ പശ്‌ചാതലത്തില്‍ പരീക്ഷ മാറ്റി വെക്കുവാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്ന് പരീക്ഷ നടക്കുന്നത്.
Read Also: ട്രംപിന് ശ്വാസതടസം; അടുത്ത 48 മണിക്കൂർ നിർണായകം







































