ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിന്നിരുന്ന സമയത്ത് നടന്ന സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്ത ആളുകൾക്കായി ഒറ്റത്തവണ അധിക അവസരം നൽകുന്നതിൽ തെറ്റ് എന്താണെന്ന് വ്യക്‌തമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതെ പോയ ആളുകൾക്കാണ് ഒറ്റത്തവണ കൂടി അവസരം നൽകാനുള്ള നീക്കം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിങ്കളാഴ്‌ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. നിർദേശം പ്രകാരം അധിക അവസരം നൽകിയാൽ എത്ര ഉദ്യോഗാർഥികൾ പരീക്ഷയെഴുതാൻ ഉണ്ടാകുമെന്നും യുപിഎസ്‍സി നിലവിൽ വന്ന ശേഷം ഇത്തരം ഇളവ് എപ്പോഴെങ്കിലും നൽകിയിട്ടുണ്ടോയെന്നും തിങ്കളാഴ്‌ചക്കകം അറിയിക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്.
അധിക അവസരം നൽകുന്നതിന് പ്രായപരിധിയാണ് പ്രശ്‌നമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. എന്നാൽ അധിക അവസരം നൽകുന്നത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള പ്രശ്‌നമെന്നും, അത് ഒറ്റതവണത്തേക്ക് മാത്രമാണെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.
Read also : സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല