ഡെൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കാണ് അവസരം.
കഴിഞ്ഞ വർഷത്തെ പരീക്ഷ അവസാന അവസരമായിരുന്നവരെ മാത്രം അനുവദിക്കാമെന്നാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ കേന്ദ്രസർക്കാർ അറിയിച്ചത്. പരീക്ഷയെഴുതാനുള്ള മുഴുവൻ അവസരവും ഉപയോഗിച്ചിട്ടില്ലാത്തവർക്കും പ്രായപരിധി കഴിഞ്ഞിട്ടില്ലാത്തവർക്കും ഇളവു നൽകാനാകില്ല. ഇളവ് ഈ വർഷത്തെ പരീക്ഷക്ക് മാത്രമായിരിക്കുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു പറഞ്ഞു.
ഒരു തവണ ഇളവു നൽകുന്നതിന്റെ ആനുകൂല്യം 3300 പേർക്കു ലഭിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. യുപിഎസ്‌സി നിലവിൽ വന്ന ശേഷം 1979, 1992, 2015 വർഷങ്ങളിൽ ഇളവു നൽകിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേന്ദ്ര നിലപാടിന്റെ അടിസ്‌ഥാനത്തിൽ സുപ്രീംകോടതി ഹരജിക്കാരുടെ മറുപടി തേടി. ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ഹരജിയുടെ അടിസ്‌ഥാനത്തിൽ, കോവിഡ് മഹാമാരിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്ക് ഒരവസരം കൂടി നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.
Kerala News: തൃശൂർ പൂരം; ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും