കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനമെന്നും പുതിയ മാർക്കറ്റ് ഉൽഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
”ഉൽഘാടന സമയത്താണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലയാളുകൾ മാറുകയാണ്. നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനം.
എന്നാൽ, ഞങ്ങളില്ല എന്ന് ഒരു കൂട്ടർ മുൻകൂറായി പറയുകയാണ്. നാടിന്റെ ഒരു നല്ല കാര്യത്തെ അംഗീകരിക്കാതെ തള്ളിപ്പറയുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്. ഈ പദ്ധതി ഇന്നലെ തുടങ്ങി ഇന്ന് പൂർത്തിയായതല്ല. എല്ലാ കാര്യത്തെയും എതിർക്കാനല്ല പ്രതിപക്ഷം. നല്ല കാര്യങ്ങൾ നടപ്പാക്കുമ്പോൾ അതിനോട് ഒപ്പം നിൽക്കാനും തയ്യാറാകണം”- മുഖ്യമന്ത്രി പറഞ്ഞു.
പാളയത്തെ മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുമ്പോൾ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. പുതിയ മാർക്കറ്റിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പുതിയ മാർക്കറ്റ് കെട്ടിടത്തിലെ കടകളിൽ പഴങ്ങളും പച്ചക്കറിയും ചീഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകുമെന്നും തൊഴിലാളികൾ പറയുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































